ലോക്സഭാ തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയിൽ ഇന്ന് വൈകിട്ട് ആറുമുതൽ 27 ന് വൈകിട്ട് ആറു മണി വരെ നിരോധനാജ്ഞ
കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ ഏപ്രിൽ 24 വൈകുന്നേരം മുതൽ ഏപ്രിൽ 27 വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ കെ. ഇമ്പശേഖറും ജില്ലാ പൊലീസ് മേധാവി പി. ബിജോയിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. സമാധാനവും സുരക്ഷയും ഉറപ്പാക്കി പൊതു തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നതിന് വേണ്ടിയാണ് 1973 ലെ സി.ആർ.പി സി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. പൊതു യോഗങ്ങൾക്കും അഞ്ചിലധികം ആളുകൾ കൂട്ടം കൂടുന്നതിനും ജില്ലയിലുടനീളം നിരോധനം ഏർപ്പെടുത്തി. പൊതു-സ്വകാര്യ സ്ഥലങ്ങളിൽ അഞ്ചിലധികം ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും കലക്ടർ വ്യക്തമാക്കി. സ്ഥാനാർത്ഥികളുടെ വീടുകൾ കയറിയുള്ള നിശബ്ദ പ്രചരണത്തിന് തടസ്സമില്ല. ആവശ്യ സർവ്വീസുകളായ മെഡിക്കൽ എമർജൻസി. ക്രമസമാധാന പാലനം. അഗ്നിരക്ഷാസേന, സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവ തടസ്സമില്ലാതെ നടത്താം. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും കലക്ടർ അറിയിച്ചു. പോളിംഗ് ഡ്യൂട്ടിക്ക് 4561 പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചതായും ആവശ്യത്തിന് സായുധസേനയെ സജ്ജീകരിച്ചതായും കൂട്ടിച്ചേർത്തു.