കൊച്ചിയിൽ വീട്ടിൽ നിന്ന് 500 കിലോ അഴുകിയ ഇറച്ചി പിടികൂടി
എറണാകുളം: 500 കിലോ അഴുകിയ ഇറച്ചി പിടിച്ചു. കളമശേരി കൈപ്പടമുകളിലെ വീട്ടിൽ നിന്നാണ് പഴകിയ ഇറച്ചി പിടികൂടിയത്. കളമശേരി നഗരസഭാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഇറച്ചി കണ്ടെത്തിയത്.
കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഇറച്ചിയായിരുന്നു ഇത്. തമിഴ്നാട്ടിൽ നിന്നാണ് പഴകിയ ഇറച്ചി കൊണ്ടുവരുന്നത്. പാലക്കാട് സ്വദേശി ജുനൈസിന്റേതാണ് സ്ഥാപനം.150 കിലോ പഴകിയ എണ്ണയും ഇവിടെനിന്ന് പിടിച്ചെടുത്തു.
ഫ്രീസർ തുറന്നപ്പോൾതന്നെ കടുത്ത ദുർഗന്ധം വമിച്ചതായി പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്ത് വ്യാപകമായി ഇത്തരത്തിൽ വിവിധ ഹോട്ടലുകളിൽ വിതരണം ചെയ്യുന്നതിനായി കുറഞ്ഞ വിലയ്ക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ടെന്ന വിവരമുണ്ടായിരുന്നു. ഇതിനിടെയാണ് കളമശേരിയിലെ വാടകവീട്ടിൽ നിന്ന് അഴുകിയ ഇറച്ചി പിടികൂടുന്നത്.