സൽമാൻഖാന്റെ വീടിന് നേരെ വെടിവെപ്പ്; ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോകനായകൻ അൻമോൽ ബിഷ്ണോയി
മുംബൈ: സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി. തമാശയല്ലെന്നും, തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അൻമോൽ ബിഷ്ണോയി സമൂഹമാധ്യമത്തിൽ കുറിച്ചു. സൽമാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും ഇയാൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് മുന്നിൽ വെടിവെപ്പ് നടന്നത്. വെടിയുതിർക്കുന്നത് സിസിടിവിയിൽ പതിഞ്ഞ രണ്ട് പേർ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുള്ളവരാണെന്നും ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ പെട്ടവരാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൽമാൻ ഖാന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലർച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേർ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ബാന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ മൂന്ന് പേർ മുംബൈ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. ആക്രമണം നടത്തിയവർക്ക് വാഹനസഹായം നൽകിയവരടക്കമുള്ള മൂന്ന് പേരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. വിദേശ നിർമ്മിത തോക്ക് ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. നിലവിൽ വൈപ്ലസ് കാറ്റഗറി സുരക്ഷയാണ് സൽമാൻ ഖാനുള്ളത്. പുതിയ സംഭവത്തോടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പൊലീസ്.